Friday, September 03, 2010
Wednesday, September 01, 2010
Tuesday, August 31, 2010
Monday, August 30, 2010
മഅ്ദനിയുടെ കുടക് സന്ദര്‍ശനം: കണ്ടവരില്ല, എല്ലാം കേട്ടറിവുകള്‍ മാത്രം
Sunday, August 29, 2010
n എം.പി. അപ്പാച്ചു രഞ്ചന്‍ (മടിക്കേരി എം.എല്‍.എ). തടിയന്റവിട നസീര്‍ ലക്കേരിയില്‍ നടത്തിയതായി പറയുന്ന ക്യാമ്പിന്റെ വിളിപ്പാടകലെയാണ് ഇദ്ദേഹത്തിന്റെ വസതി.
'ഞാനോ എന്റെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകരാരെങ്കിലുമോ മഅ്ദനിയെ ഇവിടെ കണ്ടിട്ടില്ല. ഒരുവര്‍ഷം മുമ്പ് അയാള്‍ ഇവിടെ വന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ അപ്പോള്‍തന്നെ പൊലീസ് എന്നെ അറിയിക്കേണ്ടതാണ്, അത് ഉണ്ടായില്ല. ഏതോ രണ്ട് നാട്ടുകാര്‍ അയാളെ കണ്ടതായി മൊഴികൊടുത്തിട്ടുണ്ട്. അവര്‍ അപ്പോഴൊന്നും എന്നെ അറിയിച്ചിട്ടില്ല. സംഭവം അടുത്തിടെ മാത്രമാണ് പറഞ്ഞുകേട്ടത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് മഅ്ദനിയെ ലക്കേരിയില്‍ കൊണ്ടുവന്നിരുന്നു. എല്ലാം സമ്മതിച്ചതായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇത്തരം ദേശദ്രോഹികള്‍ക്ക് കേരള-കര്‍ണാടക സര്‍ക്കാറുകള്‍ സഹായം ചെയ്യരുത്. രാജ്യത്തെ സ്‌നേഹിക്കാത്ത ഇത്തരക്കാരെ നശിപ്പിക്കുകയാണ് വേണ്ടത്'.
n ഹൊസ്‌തോട്ട അങ്ങാടിയടങ്ങുന്ന ഐഗൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗം കെ.പി. ദിനേശ.
'ഹൊസ്‌തോട്ട അങ്ങാടിയില്‍ ഈച്ച പറന്നാല്‍ പോലും ഞങ്ങളറിയും. തടിയന്റവിട നസീറിനെക്കുറിച്ച് ആദ്യം പൊലീസില്‍ അറിയിച്ചയാളാണ് ഞാന്‍. ഏത് അപരിചിതന്‍ വന്നാലും ഈ ഗ്രാമം ശ്രദ്ധിക്കും. മഅ്ദനി ഇവിടെ വന്നുവെന്ന് പറയുന്നതുതന്നെ ശുദ്ധ നുണ. ആരും കണ്ടിട്ടില്ല. അഞ്ച് കിലോമീറ്റര്‍ അകലെ ലക്കേരിയില്‍വെച്ച് ഹൊസ്‌തോട്ടക്കാരായ റഫീഖും പ്രഭാകറും മഅ്ദനിയെ കണ്ടുവെന്നാണ് കോടതിയില്‍ നല്‍കിയ മൊഴി. അങ്ങനെയൊരു റഫീഖും പ്രഭാകറും ഇവിടെയില്ല. ഞങ്ങള്‍ പരിശോധിച്ചു. ഉണ്ടെങ്കില്‍ അവരുടെ വീട്ടുപേരും അച്ഛന്റെ പേരും പൊലീസ് പറയട്ടെ. പൊലീസ് അതൊന്നും പറയുന്നില്ല; പറയില്ല. ഈ വിവരങ്ങളെല്ലാം ഞങ്ങള്‍ കന്നട മാധ്യമങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞതാണ്. അതൊന്നും അവര്‍ കൊടുത്തില്ല. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ഹൊസ്‌തോട്ടയെ ദേശവിരുദ്ധ ഗ്രാമമാക്കുകയാണ് മാധ്യമങ്ങള്‍. ഇവിടത്തെ മതസാഹോദര്യം തകര്‍ക്കരുത്'.
n സക്കീനബി (നസീറിന് ഭൂമി പാട്ടത്തിന് നല്‍കിയ വീട്ടമ്മ. ലക്കേരി എസ്‌റ്റേറ്റിന്റെ ഉടമയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഈ 75കാരി നിര്‍ധന തോട്ടം തൊഴിലാളിയാണ്)
'ഞങ്ങളാരും മഅ്ദനിയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. കഴിഞ്ഞയാഴ്ച പൊലീസ് വന്നിരുന്നു. വാനില്‍ അയാളുണ്ടെന്ന് പറഞ്ഞു. മുമ്പ് കണ്ടിട്ടുണ്ടോ എന്ന് ഞങ്ങളോട് ചോദിച്ചു. അയാളെയോ, വന്നതായി പറയുന്ന കാറോ കണ്ടിട്ടില്ലെന്നു പറഞ്ഞു. പക്ഷേ, എല്ലാം ഞങ്ങള്‍ സമ്മതിച്ചതായി പൊലീസ് വാര്‍ത്ത കൊടുത്തു. നോമ്പ് പിടിച്ചിട്ടു പറയുവ്വാ, പടച്ചോനാ സത്യം, ഞങ്ങള്‍ ടി.വിയിലല്ലാതെ ഒരിക്കല്‍ പോലും മഅ്ദനിയെ കണ്ടിട്ടില്ല. പറയുന്നത് പൊള്ളാണെങ്കില്‍ ഞങ്ങളുടെ കണ്ണ് പൊട്ടിപ്പോട്ടെ. ദാരിദ്ര്യംകൊണ്ടാണ് 2006ല്‍ നസീറിന് ഭൂമി പാട്ടത്തിന് കൊടുത്തത്, സുണ്ടി കൃഷിക്ക് (ഇഞ്ചി). 18,000 രൂപ കിട്ടി. മകള്‍ ഫാത്തിമ പണിക്ക് പോയിട്ടാ കുടുംബം പോറ്റണത്. ഓള്‍ടെ പുയ്യാപ്ല റഹീം നാട്ടിലില്ല. നസീറിന് ഭൂമി കൊടുത്ത അന്ന് തുടങ്ങിയ കഷ്ടകാലമാ, എല്ലാരും കഷ്ടപ്പെടുത്തുണൂ, ഞങ്ങള്‍ക്കാരുമില്ല'-ആസ്ത്മ രോഗിയായ സക്കീനബി ശ്വാസംകിട്ടാതെ വിതുമ്പി.
n അഡ്വ. കെ.എസ്. പത്മനാഭ (ബി.ജെ.പി വക്താവ്)
'ഞാന്‍ നേരില്‍ കണ്ടിട്ടില്ല. അയല്‍വാസി കണ്ടു. കാലില്ലാത്ത, താടിയും കണ്ണടയുമുള്ള അയാളെ കാറില്‍ നിന്നിറങ്ങുമ്പോഴാണ് അയല്‍വാസി കണ്ടത്. കൂടെ ഒരാളും ഉണ്ടായിരുന്നു. കാലില്ലാത്ത ആളെ മറ്റയാള്‍ ബഡാഭായ് എന്നോ ഛോട്ടാഭായ് എന്നോ ഉസ്താദ് എന്നോ ആണ് വിളിച്ചതത്രെ. സ്‌കോര്‍പിയോവിലാണ് വന്നത്. കൂടെ യൂനിഫോമില്‍ രണ്ട് പൊലീസുകാരും ഉണ്ടായിരുന്നതായി സാക്ഷി പ്രഭാകറും റഫീഖും പറയുന്നു. ഇവരല്ലാതെ മറ്റാരും കണ്ടിട്ടില്ല. ഈയടുത്ത് ടി.വിയില്‍ മഅ്ദനിയുടെ ചിത്രം കണ്ടപ്പോഴാണ് ഇരുവരും കാലില്ലാത്തയാളെ തിരിച്ചറിഞ്ഞത്'.
n അനില്‍ (ബി.ജെ.പി പ്രവര്‍ത്തകന്‍)
'മഅ്ദനി കുടകില്‍ വന്നതിന് ദൃക്‌സാക്ഷികളുണ്ട്. അവരാരെന്ന് പറയില്ല. മഅ്ദനിയുടെ കൂടെ രണ്ട് പൊലീസുകാരുണ്ടായിരുന്നു. അവര്‍ മഫ്തിയിലായിരുന്നു'.
n അബ്ദുല്‍ മജീദ് (മുന്‍ ജമാഅത്ത് സെക്രട്ടറിയായ മജീദ് മലയാളിയും ഹൊസ്‌തോട്ടയില്‍ തയ്യല്‍ തൊഴിലാളിയുമാണ്)
'ഇവിടെയാരും മഅ്ദനിയെ കണ്ടിട്ടില്ല. എല്ലാം പ്രചാരണം. ദേശദ്രോഹ പ്രവര്‍ത്തനത്തിന് വന്നാല്‍ മഅ്ദനിയായാലും തടിയന്റവിട നസീറായാലും ഞങ്ങള്‍ സംരക്ഷിക്കില്ല. നസീറിന്റെ നീക്കങ്ങള്‍ സോമവാര്‍പേട്ട് പൊലീസിനെ കൃത്യമായി അറിയിച്ചവരാണ് ഈ നാട്ടുകാര്‍'.
ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെടുന്നതിന് തൊട്ടുമുമ്പ് കേരളത്തിലെ ഒരു ഉന്നത നേതാവ് സോമവാര്‍പേട്ടയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തിരുന്നതായി ബി.ജെ.പി പ്രവര്‍ത്തകര്‍ സമ്മതിക്കുന്നു. മൂന്നുമാസം മുമ്പ് മാതാപുരയിലെ ഒരു പ്രാദേശിക നേതാവ് കാസര്‍കോട്ടെ ഒരു മലയാളി മാധ്യമപ്രവര്‍ത്തകനെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത ഉടനുണ്ടാകുമെന്നായിരുന്നു നേതാവിന്റെ അറിയിപ്പ്. ഇതിനുശേഷം 2010 ജൂണ്‍ 11നാണ് മഅ്ദനിയെ 31ാം പ്രതിയാക്കി കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബംഗളൂരു കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റമുക്തനാക്കപ്പെട്ട മഅ്ദനി കര്‍ണാടക കേസില്‍നിന്ന് ഒരുവിധത്തിലും രക്ഷപ്പെടില്ലെന്നും ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്.
ബാബു ചെറിയാന്‍
madhyama daily
ബാബരി: കോണ്‍ഗ്രസിന് ഒരു ഊഴം കൂടി
Sunday, August 29, 2010
ബാബരിമസ്ജിദിന്റെ താഴികക്കുടങ്ങള്‍ തല്ലിത്തകര്‍ക്കുകയും രാജ്യവ്യാപകമായി ഭീകര വര്‍ഗീയകലാപങ്ങള്‍ ആളിക്കത്തിക്കുകയും ചെയ്ത സംഘ്പരിവാര്‍ കോടതി വിധി വരുംമുമ്പേ സ്വന്തം തീര്‍പ്പ് വ്യക്തമാക്കിക്കഴിഞ്ഞു. ചരിത്ര, പുരാരേഖകളുടെയും ന്യായങ്ങളുടെയും പിന്‍ബലത്തില്‍ ബാബരിമസ്ജിദിന്റെ ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കപ്പെടുകയാണെങ്കില്‍ അത് അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും ഏതുവിധേനയും തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നുമാണ് സംഘ്പരിവാര്‍ നേതാക്കള്‍ പറയുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിവിധികള്‍ക്കു വഴങ്ങുന്നതല്ലെന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുന്നു. വിശ്വാസത്തിന്റെയോ ചരിത്രത്തിന്റെയോ പ്രാമാണിക പിന്‍ബലമോ ന്യായാന്യായങ്ങളോ ഒട്ടും പരിഗണിക്കാതെ പള്ളിപൊളിച്ച് അമ്പലം പണിതേ തീരൂ എന്ന ഇതഃപര്യന്തമുള്ള പിടിവാശി മൂര്‍ച്ചകൂട്ടി, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രഭാവം വീണ്ടെടുക്കാനുള്ള ആയുധമാക്കി അയോധ്യാപ്രശ്‌നം മാറ്റിയെടുക്കാനുള്ള പുതിയ കരുനീക്കത്തിലാണ് സംഘ്പരിവാര്‍. ഇതോടെ, പ്രശ്‌നം വീണ്ടും രാജ്യത്തിന്റെ ഉറക്കംകെടുത്തുന്ന വര്‍ഗീയകാലുഷ്യത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക കേന്ദ്രസര്‍ക്കാര്‍ തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. വിധിയെത്തുടര്‍ന്ന് ഹിന്ദു-മുസ്‌ലിം അന്തരീക്ഷം വഷളാകാനിടയുണ്ടെന്നും ക്രമസമാധാനവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഭരണകൂടങ്ങള്‍ക്ക് കത്തയച്ചിരിക്കുകയാണ്. സമാധാനപാലനത്തിനായി കേന്ദ്രത്തില്‍നിന്ന് 458 കമ്പനി സേനയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കോടതിവിധി വരുംമുമ്പേ വിസമ്മതത്തിന്റെയും പ്രതിഷേധത്തിന്റെയും ഭീഷണിയുയര്‍ത്തി ഒരു മുഴം മുമ്പേ നീട്ടിയെറിയുകയാണ് വര്‍ഗീയവാദികള്‍. ഈ വിഷയത്തില്‍ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും അവര്‍ നേരത്തേ തള്ളിപ്പറഞ്ഞതാണ്. വാക്കുകളില്‍ മാത്രമല്ല, പ്രയോഗത്തിലും ദേശീയ, ജനാധിപത്യമര്യാദകളൊന്നും ഗൗനിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് 1992 ഡിസംബര്‍ ആറിന് മസ്ജിദ് തല്ലിത്തകര്‍ത്ത് അവര്‍ തെളിയിക്കുകയും ചെയ്തു. ജുഡീഷ്യറി തങ്ങള്‍ക്കനുകൂലമെങ്കില്‍ കൊള്ളുകയും എതിരെങ്കില്‍ തള്ളുകയുമാണ് ഹിന്ദുത്വരുടെ രീതി. 1949 ഡിസംബര്‍ 22-23ന് മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചപ്പോഴും 1950ലും 1955ലും വിഗ്രഹങ്ങള്‍ എടുത്തുമാറ്റുന്നത് വിലക്കിയും പള്ളിക്കകത്ത് പൂജ അനുവദിച്ചും ജില്ലാകോടതിയും ഹൈകോടതിയും വിധി പുറപ്പെടുവിച്ചപ്പോഴും കോടതിക്കൊപ്പമായിരുന്നു അവര്‍. ബാബരിമസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് താല്‍ക്കാലികക്ഷേത്രം തല്ലിക്കൂട്ടിയെങ്കിലും സ്വന്തം അവകാശവാദങ്ങളുടെ അടിത്തറയുടെ ബലഹീനതകള്‍ അവര്‍ക്ക് നന്നായറിയാം. അതിനാല്‍ മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസിന്റെ ഗതിയെക്കുറിച്ച് സന്ദേഹങ്ങളുണ്ടാവുക സ്വാഭാവികം. വിധിയെത്തും മുമ്പേ അത് തള്ളിക്കളയുന്നതും ഈ നില്‍ക്കക്കള്ളിയില്ലായ്മ സ്വയം ബോധ്യപ്പെടുന്നതു കൊണ്ടാണ്.
വിവാദമുയര്‍ത്തി വീണ്ടും ഹിന്ദുത്വവര്‍ഗീയത ആളിക്കത്തിച്ച് ജനവികാരം ഇളക്കിവിട്ടാല്‍ അതുവഴി കേന്ദ്ര-സംസ്ഥാനഭരണകൂടങ്ങളെയും ജുഡീഷ്യറിയെതന്നെയും സമ്മര്‍ദത്തിലാക്കാമോ എന്ന പരിശോധന കൂടിയാവാം വിധിയെത്തും മുമ്പേയുള്ള ഈ പടപ്പുറപ്പാടിനു പിന്നില്‍. യഥാതഥമായ തെളിവുകളും ന്യായങ്ങളും മറികടന്ന് 'പൊതുമനഃസാക്ഷി' എന്ന പേരില്‍ ജനവികാരം കോടതിവിധികള്‍ക്ക് ആധാരമാകുന്ന പുതിയ അനുഭവമുണ്ട്. ബാബരിമസ്ജിദ് സംബന്ധിച്ച ചില കേസുകളില്‍തന്നെ ഇതുണ്ടായിട്ടുണ്ട്. എന്നിരിക്കെ ശക്തമായ ജനവികാരം ഉയര്‍ത്താനായാല്‍ ആസന്നവിധിയെ തന്നെ സ്വാധീനിക്കാമെന്ന വ്യാമോഹം സംഘ്പരിവാറിനുണ്ടാവാം. ഇല്ലെങ്കില്‍ പഴയ മന്ദിര്‍കാര്‍ഡ് അതേ വീര്യത്തോടെ ഉപയോഗപ്പെടുത്തുകയുമാവാം. ഏതുവിധേനയും പുതിയ വിധിയെ തങ്ങളുടെ രാഷ്ട്രീയവളര്‍ച്ചക്ക് അനുഗുണമാക്കിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംഘ്പരിവാര്‍.
ഈ സന്ദര്‍ഭത്തില്‍ കേന്ദ്രഭരണകൂടം പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് പ്രസക്തമായ ചോദ്യം. ബാബരിവിഷയത്തിലുടനീളം നെഹ്‌റു മുതല്‍ നരസിംഹറാവുവരെ മാറിമാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ നിലപാടുകള്‍ ഹിന്ദുത്വവര്‍ഗീയതക്ക് ആക്കംകൂട്ടുന്നതായിരുന്നു. ഒടുവില്‍ യു.പി രാഷ്ട്രീയത്തില്‍നിന്നു തൂത്തെറിയപ്പെട്ടും ദേശീയരാഷ്ട്രീയത്തില്‍ ദുര്‍ബലമായും കോണ്‍ഗ്രസ് അതിന് വിലയൊടുക്കേണ്ടിയും വന്നു. എല്ലാം തിരിച്ചറിഞ്ഞും മാപ്പുപറഞ്ഞും നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ വിജയകരമായ നീക്കങ്ങള്‍ ആരംഭിച്ച ഘട്ടത്തിലാണ് കോണ്‍ഗ്രസിനു വീണ്ടും പരീക്ഷണമായി ഈ കേസ് വന്നുനില്‍ക്കുന്നത്. കോടതിവിധിയോടുള്ള ഹിന്ദുത്വരുടെ രൂക്ഷപ്രതികരണവും കോടതിക്കു പുറത്തുവെച്ച് പരിഹാരം കാണാന്‍ ഇരുസമുദായങ്ങളിലെയും ചില കേന്ദ്രങ്ങളില്‍നിന്നുയര്‍ന്ന നിര്‍ദേശങ്ങളും മുന്നില്‍വെച്ച് ചില നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലിനെ മുസ്‌ലിംനേതാക്കളോട് ആശയവിനിമയം നടത്താന്‍ ഏല്‍പിച്ചിരിക്കുന്നു. കോടതിവിധി എന്തായാലും പ്രശ്‌നപരിഹാരത്തിന് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സമവായം ആവശ്യമാണ് എന്ന തിരിച്ചറിവില്‍നിന്നാണ് കോടതിക്കുപുറത്തു പരിഹാരം എന്ന നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ഏകപക്ഷീയമായ അടിച്ചേല്‍പിക്കലിലൂടെ പരിഹാരം സാധ്യമാവില്ലെന്നും മുസ്‌ലിംകളുടെ വിശ്വാസം കൂടി നേടിയെടുത്തേ പ്രശ്‌നം തീര്‍ക്കാനാവൂ എന്നും വിവാദത്തിന്റെ ആദ്യനാളുകളില്‍ 1950 ജനുവരി ഒമ്പതിന് യു.പി മുഖ്യമന്ത്രി ഗോവിന്ദ്ബല്ലഭ് പാന്തിന് എഴുതിയ കത്തില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ തന്നെ ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസ് ഹിന്ദുത്വവര്‍ഗീയതക്കുമുന്നില്‍ തുടരെത്തുടരെ തോറ്റുകൊടുക്കുകയായിരുന്നു. വീഴ്ച മനസ്സിലാക്കി തിരുത്തിന് തുടക്കംകുറിച്ച കോണ്‍ഗ്രസിന് ബാബരിവിഷയത്തില്‍ ജനാധിപത്യ മതേതരമൂല്യങ്ങളോട് പ്രതിബദ്ധത തെളിയിക്കാനുള്ള അവസാന അവസരമാണ് അലഹബാദ് ഹൈകോടതി വിധിയെന്നു പറയാം. രാജ്യത്തിന്റെ ജനാധിപത്യ മതേതരവ്യവസ്ഥയുടെ കാതല്‍ നിര്‍ണയിക്കുന്ന അളവുകോല്‍ കൂടിയാവും അത്. ആ ഗൗരവത്തോടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കേന്ദ്രവും കോണ്‍ഗ്രസും ജാഗ്രത്തായിരിക്കുമെന്ന് പ്രത്യാശിക്കുക.
ഞാന്‍ മുസ്ലിമല്ല: ഒബാമ ആവര്‍ത്തിക്കുന്നു
Monday, August 30, 2010
ഒബാമയുടെ ജനനസ്ഥലവും മതവിശ്വാസവും സംബന്ധിച്ച് നേരത്തെ പല വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒബാമ മുസ്‌ലിമാണെന്ന് അഞ്ച് അമേരിക്കക്കാരിലൊരാള്‍ വിശ്വസിക്കുന്നതായി ഈ മാസം ആദ്യം പുറത്തുവന്ന സര്‍വ്വേഫലം വെളിപ്പെടുത്തിയിരുന്നു. ഗ്രൗണ്ട് സീറോ പള്ളിനിര്‍മാണത്തിന് ഒബാമ അനുകൂല നിലപാടെടുത്തതോടെ ഒബാമ മുസ്ലിം ആണെന്ന പ്രചാരണം കൂടുതല്‍ വ്യാപകമായിരിക്കുകയാണ്.
madhyamam daily
Sunday, August 29, 2010
ബാബരി: കോടതി വിധി സ്വീകാര്യമല്ല -സംഘ്പരിവാര്‍
Sunday, August 29, 2010
കോടതികളിലൂടെ ഒരു തീര്‍പ്പ് ഉണ്ടാകില്ലെന്നും ഭരണകൂടമാണ് ദേശീയ വികാരം ഉള്‍ക്കൊണ്ട് നിയമം കൊണ്ടു വരേണ്ടതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു. കോടതികളിലൂടെയുള്ള പ്രശ്‌ന പരിഹാരനീക്കത്തിനെതിരെ വി.എച്ച്.പിയുടെ ആഭിമുഖ്യത്തില്‍ കാമ്പയിന്‍ നടത്താനും സംഘ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. കോടതി വിധിയിലൂടെ നീതി നടപ്പാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണിത്. ബാബരി മസ്ജിദ് സമുച്ചയം ഹിന്ദുക്കള്‍ക്ക് കൈമാറുകയാണ് വേണ്ടത്. അയോധ്യയിലെ ക്ഷേത്രനിര്‍മാണം സമാധാന മാര്‍ഗത്തിലൂടെ വേണമോ അതല്ല പ്രക്ഷോഭത്തിലൂടെ വേണമോ എന്ന കാര്യം സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം -മോഹന്‍ ഭഗവത് പറഞ്ഞു.
എല്ലാ സംഘ്‌സംഘടനകളും തമ്മില്‍ കഴിഞ്ഞ ദിവസം ഭാവി പ്രക്ഷോഭ പരിപാടികളെ കുറിച്ച് ചര്‍ച്ച നടത്തി. കോടതി വിധിക്കുമുമ്പുതന്നെ കേന്ദ്ര സര്‍ക്കാറിനെ നിയമ നിര്‍മാണത്തിന് പ്രേരിപ്പിക്കുകയെന്ന തന്ത്രം സ്വീകരിക്കാനാണ് നേതൃതീരുമാനം. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ പാര്‍ട്ടിക്ക് തീര്‍ച്ചയായും ബാധ്യതയുണ്ടെന്ന് ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ വിധി എതിരായിരിക്കുമെന്ന പ്രതീതി സംഘ് നേതാക്കള്‍ക്കുണ്ട്. കോടതിയില്‍ ആധികാരിക രേഖകള്‍ ഹാജരാക്കാനും ശക്തമായ വാദമുഖങ്ങള്‍ നിരത്താനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനു കീഴില്‍ ശ്രമം നടന്നതായും അവര്‍ സമ്മതിക്കുന്നു.
പാര്‍ലമെന്റ് എം.പിമാരുടെ ഒപ്പോടു കൂടിയ നിവേദനം രാഷ്ട്രപതിക്കുംമറ്റും സമര്‍പ്പിക്കാനും നീക്കമുണ്ട്. എല്ലാ പാര്‍ലമെന്റംഗങ്ങളും നിവേദനത്തില്‍ ഒപ്പുവെക്കണമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് അശോക് സിംഗാള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അയോധ്യ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ലമെന്റ് മുഖേനയുള്ള നിയമ നിര്‍മാണം കൊണ്ടു മാത്രമേ സാധിക്കൂ എന്ന് രാം ജന്‍മ ഭൂമി ന്യാസിനു വേണ്ടി പ്രസിഡന്റ് നൃത്യഗോപാല്‍ ദാസും ആവശ്യപ്പെട്ടു. അറുപത് കൊല്ലമായി ഹിന്ദുക്കള്‍ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. പക്ഷപാതപരമായ പരിഗണനകള്‍ക്കപ്പുറം പ്രശ്‌നപരിഹാരത്തിനു വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണം. ബാബരി മസ്ജിദ് സമുച്ചയം മുഴുവന്‍ രാമഭക്തര്‍ക്കും വേണ്ടി അനുവദിച്ചു കിട്ടാന്‍ എല്ലാവരും ശബ്ദമുയര്‍ത്തണം -കത്ത് വ്യക്തമാക്കുന്നു.
അയോധ്യയുടെ കാര്യത്തില്‍ തീര്‍പ്പ് അനുകൂലമായാല്‍ മറ്റുള്ള മുസ്‌ലിം ആരാധനാലയങ്ങളുടെ മേല്‍ അവകാശവാദം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നും സിംഗാള്‍ പറഞ്ഞു. കാശി, മഥുര എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികളും ഹിന്ദുക്കള്‍ക്ക് തന്നെ ലഭിക്കണം -അദ്ദേഹം വ്യക്തമാക്കി.
എം.സി.എ നാസര്‍
madhyamam daily




