Saturday, September 25, 2010

ബാബരി: സമാധാനമാണ് ആവശ്യമെന്ന് ഹരജിക്കാര്‍


ലഖ്‌നോ: 60 വര്‍ഷം നീണ്ട തര്‍ക്കത്തിനുശേഷം ബാബരി കേസില്‍ അലഹബാദ് ഹൈകോടതി 24ന് വിധി പറയാനിരിക്കെ സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഹരജിക്കാര്‍. നിക്ഷിപ്ത താല്‍പര്യക്കാരാണ് അനാവശ്യ പ്രശ്‌നമുണ്ടാക്കുന്നതെന്നും അവര്‍ ആരോപിച്ചു. അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ല. വിധി എന്തായാലും ശാന്തിയും സമാധാനവുമാണ് പുലരേണ്ടത്. ഹരജിക്കാരനായ അയോധ്യയിലെ മഹന്ത് ഭാസ്‌കര്‍ദാസ് പറഞ്ഞു.
വിധിയില്‍ തൃപ്തരല്ലാത്തവര്‍ക്ക് മേല്‍കോടതിയില്‍ പോവാന്‍ അവസരമുണ്ട്.  അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിധിക്ക് ശേഷവും സമാധാനം നിലനില്‍ക്കും.
തര്‍ക്കം ലഖ്‌നോവില്‍ അവസാനിപ്പിക്കണം. വര്‍ഗീയ വാദികള്‍ക്ക് ചൂഷണം ചെയ്യാനുളള അവസരം എന്ത് വിലകൊടുത്തും തടയണം. മറ്റൊരു ഹരജിക്കാരനായ 90കാരന്‍ മുഹമ്മദ് ഹാശിം അന്‍സാരി പറഞ്ഞു. വിധി മുസ്‌ലിംകള്‍ക്ക് അനുകൂലമായാലും പ്രതികൂലമായാലും അവര്‍ പ്രതികരിക്കരുത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമുദായിക ഐക്യമാണ് പ്രധാനമെന്ന് കേന്ദ്ര സുന്നി വഖഫ് ബോര്‍ഡിന്റെ സഫരിയാബ് ജീലാനി അഭിപ്രായപ്പെട്ടു. വിധി ജനജീവിതത്തെ ബാധിക്കില്ല. നിലവിലെ പ്രതിസന്ധി രാഷ്ട്രീയ നേതൃത്വങ്ങളുടെ സൃഷ്ടിയാണ്. ഹരജിക്കാരനായ ത്രിലോക് പാണ്ഡെ പറഞ്ഞു.
madhyamam

ഇശ്‌റത്ത് ജഹാന്‍ കേസ്: അന്വേഷണം മൂന്നംഗ ഐ.പി.എസ് സംഘത്തിന്


അഹ്മദാബാദ്: വിവാദമായ ഇശ്‌റത്ത് ജഹാന്‍ കേസ് അന്വേഷണം ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങിയ മൂന്നംഗ സംഘത്തിന് വിട്ടു. ഗുജറാത്ത് ഹൈകോടതിയാണ് പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ച് ഉത്തരവിട്ടത്.
കേസ് ഗുജറാത്ത് പൊലീസിന് കൈമാറണമെന്ന നരേന്ദ്രമോഡി സര്‍ക്കാറിന്റെ അപേക്ഷ കോടതി തള്ളി. ദല്‍ഹി പൊലീസിലെ ജോയന്റ് കമീഷണര്‍  കര്‍ണയില്‍ സിങ് ആണ് സംഘത്തെ നയിക്കുക. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫിസര്‍മാരായ മോഹന്‍ ഝാ, സതീഷ് വര്‍മ എന്നിവരാണ് മറ്റംഗങ്ങള്‍.
ജസ്റ്റിസുമാരായ ജയന്ത് പട്ടേലും അഭിലാഷ കുമാരിയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചത്. ഇശ്‌റത്ത് ജഹാനൊപ്പം വെടിയേറ്റു മരിച്ച മലയാളിയായ പ്രാണേഷ്‌കുമാര്‍ എന്ന ജാവേദ് ശൈഖിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. സുപ്രീംകോടതി നിയമിച്ച പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണമെന്ന ഹൈകോടതിയുടെ നേരത്തേയുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആലപ്പുഴ സ്വദേശിയായ ഗോപിനാഥന്‍ പിള്ള ഹരജിയില്‍ ആവശ്യപ്പെട്ടത്.
 സുപ്രീംകോടതി നിയമിച്ച അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്ന ഗുജറാത്ത് ഹൈകോടതി  ഉത്തരവ് സുപ്രീംകോടതി തള്ളിയിരുന്നു. മാത്രമല്ല, തങ്ങള്‍ നിയമിച്ച സംഘത്തോട് അന്വേഷണമാവശ്യപ്പെടാനുള്ള ഹൈകോടതിയുടെ ഉത്തരവിനെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഗോപിനാഥന്‍ പിള്ള സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ സംഘം രൂപവത്കരിക്കുന്ന കാര്യം തീര്‍പ്പാക്കാന്‍ ഹൈകോടതിയെ സമീപിക്കാന്‍ ഗോപിനാഥന്‍ പിള്ളയോട് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മോഡി സര്‍ക്കാറിനെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിശിതമായി വിമര്‍ശിച്ചു. പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് ഗുജറാത്തിന് പുറത്തുള്ളവരെ അകറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.
അന്വേഷണ സംഘം രൂപവത്കരിച്ച വിജ്ഞാപനം രണ്ടാഴ്ചക്കുള്ളില്‍ ഇറക്കാനും കോടതി നിര്‍ദേശിച്ചു.
madhyamam

ബാബരി വിധി പ്രഖ്യാപനം നീട്ടണമെന്ന ഹരജി പുതിയ ബെഞ്ചിന്


ബാബരി വിധി പ്രഖ്യാപനം നീട്ടണമെന്ന ഹരജി പുതിയ ബെഞ്ചിന്
ന്യൂദല്‍ഹി: ബാബരിക്കേസില്‍ അലഹബാദ് ഹൈകോടതി വിധി പറയുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പുതിയ ബെഞ്ച് പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം വിധിപ്രഖ്യാപനം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പതിമൂന്നാം കക്ഷിയായ രമേശ് ചന്ദ്ര ത്രിപാഠി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ ഡിവിഷന്‍ ബെഞ്ചിന് അഭിപ്രായ ഐക്യത്തിലെത്താനായിരുന്നില്ല.
കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ ഹരജി തള്ളണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഡിവിഷന്‍ ബെഞ്ചിലെ രണ്ടാമത്തെ ജസ്റ്റിസ് എച്ച്.എല്‍ ഗോഖലേ കേസ് ഒത്തുത്തീര്‍പ്പിനുള്ള സാധ്യത ആരായണമെന്ന പക്ഷക്കാരനായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് വിശാലബെഞ്ചിന് വിടണമെന്ന് വിധി പ്രഖ്യാപിച്ച ഡിവിഷന്‍ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരിക്കും ഇനി കേസ് പരിഗണിക്കുകയെന്നറിയുന്നു. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയയെ കൂടാതെ ജസ്റ്റിസ് അഫ്താബ് ആലം, ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ എന്നിവരാണ് വിശാലബെഞ്ചില്‍ ഉള്ളതെന്നാണ് അറിയുന്നത്. 28നാണ് ഇനി സുപ്രീംകോടതി കേസ് പരിഗണിക്കുക. ബാബ്‌രി കേസില്‍ അലഹബാദ് ഹൈകോടതി വിധി പറയുന്നത് ഒരാഴ്ചത്തേക്ക്  സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
 madhyamam

രാം ചപൂത്തര്‍ തകര്‍ത്തവരുടെ മധ്യസ്ഥത വേണ്ട -മഹന്ത് രാംദാസ്

രാം ചപൂത്തര്‍ തകര്‍ത്തവരുടെ മധ്യസ്ഥത വേണ്ട -മഹന്ത് രാംദാസ്
ഫൈസാബാദ്: 1992 ഡിസമ്പര്‍ ആറിന് ബാബരി മസ്ജിദിനൊപ്പം രാം ചപൂത്തറും തകര്‍ത്ത് ദൈവനിന്ദ കാണിച്ച വിശ്വ ഹിന്ദു പരിഷത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും സഹായം രാമക്ഷേത്രത്തിന് ആവശ്യമില്ലെന്നും അവരെ തങ്ങള്‍ മധ്യസ്ഥതക്ക് കൂട്ടില്ലെന്നും ബാബരി മസ്ജിദ് ഭൂമിക്ക് മേല്‍ അവകാശവാദമുന്നയിച്ച പ്രധാന കക്ഷി നിര്‍മോഹി അഖാര. അവസാന ഒത്തുതീര്‍പ്പിന് ഒരു ശ്രമം കൂടി നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ ആത്മാര്‍ഥമായ രാമഭക്തിയുള്ളവര്‍ രാമക്ഷേത്രം രാഷ്ട്രീയവിഷയമാക്കുന്നത് അവസാനിപ്പിക്കണമെന്നും നിര്‍മോഹി അഖാരയുടെ മഹന്ത് ബാബാ രാംദാസ് ആവശ്യപ്പെട്ടു.
ഫൈസാബാദിലെ നാഖ 'ഹനുമാന്‍ ക്ഷേത്രത്തിന്റെ ഓഫീസില്‍ വെള്ളിയാഴ്ച 'മാധ്യമ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഹന്ത് രാംദാസ്. രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്നതിന് വിശ്വഹിന്ദുപരിഷത്തും ഭാരതീയ ജനതാപാര്‍ട്ടിയും സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ ബാബാ രാംദാസ് എണ്ണിയെണ്ണിപ്പറഞ്ഞു. 1980കളില്‍ വിശ്വ ഹിന്ദു പരിഷത്ത് രാമക്ഷേത്രം ദേശീയ വിവാദമാക്കിയില്ലായിരുന്നുവെങ്കില്‍ രാമക്ഷേത്രം എന്നോ യാഥാര്‍ഥ്യമായേനെ. നൂറ്റാണ്ടിലേറെ മുസ്‌ലിംകള്‍ പോലും ക്ഷേത്രമായി അംഗീകരിച്ചുവന്നിരുന്നതാണ് മസ്ജിന്റെ മുറ്റത്തെ മൂലയിലുണ്ടായിരുന്ന രാം ചപൂത്തര്‍ ക്ഷേത്രം. അയോധ്യയില്‍ ബാബറിന്റെ മിര്‍ബാഖി നിര്‍മിച്ച പള്ളി പൊളിച്ചതിന്റെ കൂടെ നൂറ്റാണ്ടുകളായി പൂജ മുടങ്ങാത്ത ക്ഷേത്രം പൊളിക്കാന്‍ വി.എച്ച്.പിക്ക് എങ്ങിനെ മനസുറച്ചുവെന്ന് രാംദാസ് ചോദിച്ചു. അശോക് സിംഗാള്‍ ആണ് ഈ ദൈവനിന്ദക്ക് നേതൃത്വം നല്‍കിയത്. വി.എച്ച്.പിക്കും അശോക് സിംഗാളിനും അശേഷം രാമഭക്തിയുണ്ടായിരുന്നുവെങ്കില്‍ ഈ തരത്തില്‍ രാമകോപം ക്ഷണിച്ചുവരുത്തില്ലായിരുന്നു. ബാബരി മസ്ജിദിന്റെ നടുമുറ്റത്തുണ്ടായിരുന്ന രാമ ചപൂത്തറില്‍ പരമ്പരാഗതമായി പൂജ നടത്തിവന്നിരുന്നത് നിര്‍മോഹി അഖാരയുടെ മഹന്തുമാരാണ്. 1885 മുതല്‍ ബാബരി മസ്ജിദിന്റെ സ്ഥലം കൂടി രാമക്ഷേത്രത്തിന് വേണ്ടി വിട്ടുകിട്ടാന്‍ നിയമയുദ്ധം തുടങ്ങിയതും തങ്ങളാണ്.
അതിനാല്‍ രാം ചപൂത്തര്‍ തകര്‍ത്ത് പൂജ മുടക്കിയതിന്റെ വേദന അശോക് സിംഗാളിന് മനസിലാവില്ല. രാമചപൂത്തര്‍ തകര്‍ത്തതിനെതിരെ അശോക് സിംഗാളിനും കൂട്ടര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആ കേസും ബാബരി പള്ളി തകര്‍ത്ത കേസിനൊപ്പം റായ്ബറേലിയിലെ കോടതിയാണ് പരിഗണിക്കുന്നതെന്നും മഹന്ത് രാംദാസ് തുടര്‍ന്നു. ദൈവനിന്ദക്കെതിരായ ആ കേസ് തുടരും.    
1984ല്‍ ബിഹാറില്‍ നിന്ന്  അശോക് സിംഗാള്‍ ഒന്നാം രഥയാത്ര തുടങ്ങിയതോടെയാണ് രാമക്ഷേത്രം ദേശീയ വിവാദമായി മാറുന്നതും അനുരഞ്ജനത്തിന്റെ വാതിലുകള്‍ അടയുന്നതും. ഫൈസാബാദും അയോധ്യയും കടന്ന് ദല്‍ഹിയിലേക്കുള്ള വഴിയില്‍ ഗാസിയാബാദിലെത്തിയപ്പോള്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാര്‍ത്തയെ തുടര്‍ന്നാണ് ആ രഥയാത്ര നിര്‍ത്തിവെച്ചത്. വളരെ പ്രകോപനപരമായ ആ യാത്രക്ക് ഫൈസാബാദിലോ അയോധ്യയിലോ ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുസ്‌ലിം സമുദായത്തിനിടയില്‍ പ്രതികൂല വികാരമുണ്ടാക്കാന്‍ കഴിഞ്ഞു.
 അന്ന് തുടങ്ങി വെച്ച പ്രശ്‌നങ്ങളുടെ ഏറ്റവും മോശമായ പരിണതിക്കാണ് ഡിസമ്പര്‍ ആറിന് രാജ്യം സാക്ഷ്യം വഹിച്ചത്. അയോധ്യയിലെ ഒരു ഹിന്ദു പോലും അന്നത്തെ അതിക്രമത്തില്‍ പങ്കാളിയായിട്ടില്ല.
തങ്ങളെ വിശ്വാസത്തിലെടുക്കാതെ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെയും മഹന്ത് ബാബാ രാംദാസ് ആഞ്ഞടിച്ചു.
വാജ്‌പേയി പ്രധാനമന്ത്രിയായ സമയത്ത് തങ്ങളോട് കൂടിയാലോചന പോലും നടത്താതെ ശങ്കരാചാര്യരെ മധ്യസ്ഥനാക്കി അടിച്ചേല്‍പിക്കാന്‍ നോക്കി.
ഇപ്പോള്‍ നടത്തുന്ന മധ്യസ്ഥ നീക്കത്തിലും രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കാതെ നോക്കണമെന്ന് വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത മഹന്ത് രാംദാസ് ആവശ്യപ്പെട്ടു.
madhyamam

സുപ്രീംകോടതിയുടെ ഇടപെടല്‍


ബാബരി മസ്ജിദ് കേസില്‍ അലഹബാദ് ഹൈകോടതി വിധിപറയുന്നത് നീട്ടിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് അസാധാരണ നടപടിയാണ്. മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം പൊളിച്ചിട്ടാണോ, അവിടെ മുസ്‌ലിംകള്‍ പണ്ടുമുതലേ നമസ്‌കരിച്ചിരുന്നോ അതോ ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ആറ് പതിറ്റാണ്ട് പഴക്കമുള്ള കേസില്‍ തീര്‍പ്പ് പറയേണ്ടിയിരുന്നത്. വിധി നീട്ടിവെക്കണമെന്നും മധ്യസ്ഥതയിലൂടെ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് രമേശ് ചന്ദ് ത്രിപാഠി എന്നയാള്‍ സമര്‍പ്പിച്ച ഹരജി ഏതാനും ദിവസം മുമ്പ് ഹൈകോടതിയുടെ മൂന്നംഗ ലഖ്‌നോ ബെഞ്ച് തള്ളിയതാണ്. അതില്‍ പിന്നീടാണ് ത്രിപാഠി പ്രത്യേകാനുവാദ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഹരജിയില്‍ തീര്‍പ്പ് സെപ്റ്റംബര്‍ 28ന് നല്‍കുമെന്നും അതുവരെ അലഹബാദ് ഹൈകോടതി വിധിപറയുന്നത് നീട്ടിവെക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. രാജ്യം 60 വര്‍ഷം പഴക്കമുള്ള കേസിന്റെ വിധിക്കായി ഏറക്കുറെ സജ്ജമായിക്കഴിഞ്ഞപ്പോഴാണ് ഇത്. വിധിക്ക് സമ്പൂര്‍ണമല്ലെങ്കിലും പരമാവധി കരുതലോടെയും പക്വതയോടെയും രാഷ്ട്രം കാത്തിരിക്കെയാണ് അവസാന നിമിഷം എല്ലാ ഒരുക്കങ്ങളെയും നിഷ്ഫലമാക്കി ഉന്നത കോടതിയുടെ ഇടപെടലുണ്ടായത്.
ഇതിലെ സദുദ്ദേശ്യം സ്‌പഷ്ടമാണ്. എന്നാല്‍, നിയമപരമായി ഇതിന്റെ ആശാസ്യത ബോധ്യപ്പെടാന്‍ പ്രയാസവുമാണ്. അനുരഞ്ജനത്തിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമം എന്നത് ചീത്തക്കാര്യമല്ല. അതേസമയം, കോടതി മുമ്പാകെയുള്ളത് ഉടമസ്ഥാവകാശ തര്‍ക്കമാണ്. അതാകട്ടെ, വസ്തുതകളും രേഖകളുമായി ബന്ധപ്പെട്ട കാര്യം. അനുരഞ്ജനം വരുന്നത് ഉടമസ്ഥരാരെന്ന് തീരുമാനിച്ച് കഴിഞ്ഞാലാണ്. കോടതി ഒരു തീര്‍പ്പ് നല്‍കിയാലും അതംഗീകരിക്കാന്‍ തയാറല്ലാത്തവര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാവുന്നതാണ്. തീര്‍പ്പിനുമുമ്പ് അനുരഞ്ജനം എന്നത് നിയമബാഹ്യമായ സമ്മര്‍ദമുറകള്‍ക്ക് വഴിതുറക്കല്‍ കൂടിയായി ഭവിക്കാം. രണ്ടാമത്, അറുപതുവര്‍ഷത്തിനിടയില്‍ അനുരഞ്ജനത്തിനു പലവട്ടം ശ്രമങ്ങള്‍ നടന്നതാണ്. അതെല്ലാം വിഫലമാവുകയായിരുന്നു. ഇതിനു കാരണം, മസ്ജിദ് നിന്നിടത്തുതന്നെ വേണം ക്ഷേത്രമുണ്ടാക്കാനെന്ന ഹിന്ദുത്വവാദികളുടെ ശാഠ്യമാണ്. ഒരുപക്ഷത്തിന്റെ പിടിവാശിക്ക് സമ്പൂര്‍ണമായി കീഴടങ്ങലല്ല അനുരഞ്ജനം എന്നതിനാല്‍ മുസ്‌ലിംകള്‍ വ്യക്തമായ നിര്‍ദേശം മുന്നോട്ടുവെച്ചു; തര്‍ക്കസ്ഥലത്തിനുപുറത്ത് എവിടെ വേണമെങ്കിലും രാമക്ഷേത്രം പണിയാം; എന്നാല്‍, തര്‍ക്കസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റി കോടതി തീരുമാനിക്കുന്നതിനുമുമ്പ് അത് വിട്ടുകൊടുക്കുന്നതില്‍ ഔചിത്യമില്ല. സ്വന്തം സ്ഥലമാണെന്ന് ഉറപ്പുള്ളതല്ലേ വിട്ടുകൊടുക്കാനാവൂ! ഇക്കാരണങ്ങളാല്‍, അനുരഞ്ജനം പ്രസക്തമാകുന്നതുതന്നെ ഉടമസ്ഥാവകാശത്തില്‍ തീര്‍പ്പ് വന്നശേഷമാണ്. മൂന്നാമതായി, അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് ഒടുവില്‍ നടത്തിയ അനുരഞ്ജന ശ്രമത്തില്‍ ഇരുപക്ഷവും അതിനെതിരെ വ്യക്തമായ നിലപാടെടുത്തതാണ്. കേസിലെ കക്ഷികള്‍ക്കുപുറമെ കേന്ദ്രസര്‍ക്കാറിനെ കൂടി കക്ഷിചേര്‍ക്കുന്ന വിധത്തിലാണ് സുപ്രീംകോടതി അവര്‍ക്ക് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അനുരഞ്ജനവും സമവായവും നടക്കുന്നെങ്കില്‍ നല്ലതുതന്നെ. എന്നാല്‍, അതിന്റെ പേരില്‍ കേസ് വിധി അനന്തമായി നീളുന്ന സാഹചര്യം വിപരീത ഫലമാണുണ്ടാക്കുക. ഇക്കാര്യത്തില്‍ മുമ്പേ ഉണ്ടായിരുന്ന ആശങ്ക സുപ്രീംകോടതിയുടെ ഇടപെടലോടെ വര്‍ധിച്ചുവെന്ന് പറയണം. ഹൈകോടതി വിധി ഖണ്ഡിതമല്ലെങ്കില്‍ കേസ് പിന്നെയും നീളാം. അലഹബാദിലെ മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി ഒക്‌ടോബര്‍ ഒന്നിന് വിരമിക്കാനിരിക്കുകയാണ്. സുപ്രീംകോടതി നോട്ടീസ് നല്‍കിയ കക്ഷികള്‍ 28ന് ഹാജരാവുകയും ഹൈകോടതി വിധി പറയുന്നതിനനുകൂലമായി സുപ്രീംകോടതി തീരുമാനമെടുക്കുകയും ചെയ്താല്‍ അതിനുമുമ്പ് വിധി വന്നെന്നിരിക്കും. അതിനപ്പുറം കടന്നാല്‍ പുതിയ ബെഞ്ച് രൂപവത്കരിക്കുന്നതുതൊട്ട് കേസ് ആദ്യംമുതല്‍ പുനരാരംഭിക്കേണ്ടിവരുമോ എന്ന ആശങ്കയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അതിന്റെ അര്‍ഥം ഇതാണ്: നീതിന്യായത്തിനു വഴങ്ങാതെ പുറത്തുനിന്ന് സമ്മര്‍ദം ചെലുത്തുന്നവര്‍ക്കുമുന്നില്‍ നീതിന്യായ സംവിധാനംവരെ കീഴടങ്ങേണ്ടിവരും.
ബാബരി മസ്ജിദിന്റെ സമീപകാല പ്രശ്‌നങ്ങള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യമില്ലായ്മയും മൃദുഹിന്ദുത്വനയവുമാണ്. ഉടമസ്ഥാവകാശ കേസ് കോടതി പരിഗണനയിലിരിക്കെയാണല്ലോ പള്ളി ഏകപക്ഷീയമായി പൂജക്ക് തുറന്നുകൊടുത്തത്. കര്‍സേവകര്‍ പള്ളിപൊളിക്കാനിടവരുത്തിയതും മറ്റൊന്നുമല്ല-കേന്ദ്രസര്‍ക്കാറിന്റെ ചാഞ്ചാട്ടവും മൃദുഹിന്ദുത്വവും തന്നെ. ഇത്തരമൊരവസ്ഥ രാജ്യത്തിന്റെ സുസ്ഥിതിക്ക് ചേരുന്നതല്ല. നിയമപാലകര്‍ മുതല്‍ ഭരണഘടനാ സ്ഥാപനങ്ങള്‍വരെ സ്വന്തം കടമ മറന്നപ്പോഴാണ് പള്ളി പൊളിക്കപ്പെട്ടത്. 1992ല്‍ കുനിഞ്ഞ ഇന്ത്യയുടെ ശിരസ്സ് ഉയരണമെങ്കില്‍ നിയമവാഴ്ചയും ഭരണഘടനയുടെ ആധികാരികതയും തിരിച്ചുപിടിക്കേണ്ടതുണ്ട്.
madhyamam

മദ്യനിരോധ സത്യഗ്രഹം: സര്‍ക്കാര്‍ ഇടപെടണം -മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍


മലപ്പുറം: മദ്യം നിരോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ കേരള മദ്യനിരോധ സമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഴുവന്‍ മതസംഘടനകളും വിവിധ രാഷ്ട്രീയ കക്ഷികളും മലപ്പുറത്തെ സമരത്തിനൊപ്പമുണ്ട്. സത്യഗ്രഹ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയറാകാതിരുന്ന ഭരണകൂട നടപടി ജനാധിപത്യ വിരുദ്ധമാണ്.
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ. സുകുമാര്‍ അഴീക്കോട്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, സുഗതകുമാരി, ഡോ. എം. ലീലാവതി, ടി. ആരിഫലി, എ.പി. അബ്ദുല്‍ഖാദര്‍ മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ബി.ആര്‍.പി ഭാസ്‌കര്‍, ഡോ. കെ.കെ. രാഹുലന്‍, പി.കെ. നാരായണപ്പണിക്കര്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുവന്തോട്ടം, ജമാലുദ്ദീന്‍ മൗലവി മങ്കട, ബിഷപ് സെബാസ്റ്റിയന്‍ തെക്കേതെച്ചേരില്‍, ബിഷപ് ജോഷ്വോ മാര്‍ ഇഗ്‌നാത്തിയോസ്, എം.കെ. സാനു, ഡോ. പി.കെ. വാര്യര്‍, റിട്ട. ജഡ്ജി പി.എന്‍. ശാന്തകുമാരി അമ്മ, ബിഷപ് ചക്കാലക്കല്‍, ബിഷപ് വര്‍ക്കി വിതയത്തില്‍, ബിഷപ് ജോസഫ് കരിക്കാശ്ശേരി, പാര്‍വതി പവനന്‍, ഡോ. ലിസി ജോസ്, സ്വാമി സച്ചിദാനന്ദ ഭാരതി, എം.എന്‍. ഗിരി, ഇ.പി. മേനോന്‍, ബിഷപ് ജോസഫ് കളത്തില്‍പറമ്പില്‍, പി.വി. രാജഗോപാല്‍, മാത്യു മണക്കാട് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
madhyamam

ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കും -മത സൗഹാര്‍ദ സമിതി


ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കും -മത സൗഹാര്‍ദ സമിതി
മലപ്പുറം: ജില്ലയുടെ മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാതല മതസൗഹാര്‍ദ സമിതി യോഗം തീരുമാനിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ എം.സി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സെപ്തംബര്‍ 24ന് ബാബ്‌രി മസ്ജിദ് കേസ് വിധി പറയുന്ന സാഹചര്യത്തിലാണ് കലക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്. വിധിയെത്തുടര്‍ന്ന് ആഹ്ലാദ പ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ സംഘടിപ്പിക്കില്ലെന്ന് യോഗം തീരുമാനിച്ചു. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളോ പ്രകടനങ്ങളോ പൊതുയോഗങ്ങളോ അനുവദിക്കില്ല. ജില്ല എക്കാലത്തും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ മാതൃക പുലര്‍ത്തിയിട്ടുണ്ടെന്നും ആ പാരമ്പര്യം കാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ എം.സി. മോഹന്‍ദാസ് അഭ്യര്‍ഥിച്ചു. കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അവസരമുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പൊലീസ് സൂപ്രണ്ട് പി. സേതുരാമന്‍, എ.ഡി.എം പി. അബ്ദുറഹിമാന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി.കെ. സുന്ദരന്‍, എം.സി. വേണുഗോപാല്‍, ആര്‍.ഡി.ഒ ഇ.കെ. ഗോപാലകൃഷ്ണന്‍, ഡിവൈ.എസ്.പിമാരായ യു. അബ്ദുല്‍കരീം, എം.പി. മോഹനചന്ദ്രന്‍, വി.കെ. രാജു, കെ.എസ്. സുദര്‍ശനന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി. പ്രഭാകരന്‍, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, പി. ബീരാന്‍കുട്ടി, നറുകര ഗോപി, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, ഷൗക്കത്ത് കരുവാരകുണ്ട്, പി. രാധാകൃഷ്ണന്‍, എല്‍. മാധവന്‍, കെ.പി.എ. നസീര്‍, എം.എ. റസാഖ്, അഷ്‌റഫ് കരിപ്പാലി, തടായില്‍ അയ്യപ്പന്‍, എം. സിദ്ധാര്‍ഥന്‍, കെ.എ. ജബ്ബാര്‍, പി. ഏനിഹാജി, പി.കെ.എസ്. മുജീബ് ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
madhyamam

ബാബരി കേസ് : ആത്മസംയമനം പാലിക്കണമെന്ന് കാന്തപുരം


ബാബരി കേസ് : ആത്മസംയമനം പാലിക്കണമെന്ന് കാന്തപുരം
കോഴിക്കോട് : ബാബരി മസ്ജിദ് കേസില്‍ ഈ മാസം 24ന് അലഹാബാദ് ഹൈകോടതി വിധി പറയാനിരിക്കെ എല്ലാ വിഭാഗം ആളുകളും വിവേകവും ആത്മസംയമനവും പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കലാപ സാധ്യത മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും മതേതര സ്വഭാവം തകര്‍ക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
madhyamam

ബാബരി കേസ്: വിധി പറയുന്നത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സുപ്രീംകോടതി





ബാബരി കേസ്: വിധി പറയുന്നത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് 
സുപ്രീംകോടതി
ന്യൂദല്‍ഹി: ബാബരി കേസില്‍ അലഹബാദ് ഹൈകോടതി വിധി പറയുന്നത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് പൂര്‍ത്തിയാകുന്നതുവരെ വിധി നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് രമേശ് ചന്ദ്ര ത്രിപാഠി നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 60 വര്‍ഷമായി തുടരുന്ന കേസില്‍ അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് നാളെ വിധി പറയാനിരിക്കെയാണ് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് വിധി പറയുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ നാളെ അലഹബാദ് ഹൈകോടതിയുടെ വിധി ഉണ്ടാവില്ല.
ബാബരി കേസ് വിധി സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ത്രിപാഠി കോടതിയെ സമീപിച്ചത്. ത്രിപാഠിയുടെ ആവശ്യം നേരത്തെ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. ഹരജി വീണ്ടും സുപ്രീംകോടതി ഈ മാസം 28ന് പരിഗണിക്കും.
madhyamam 

HAJ FLIGHT SCHEDULE 2010

Click COVER ENQUIRY and enter your cover no, then click LOAD