ബാബരി കേസ്: കേന്ദ്ര നിലപാട് നിര്‍ണായകമായി


ബാബരി കേസ്: കേന്ദ്ര നിലപാട് നിര്‍ണായകമായി
ന്യൂദല്‍ഹി: 'ബാബരി കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകുന്നുവെങ്കില്‍ നല്ലത്. പക്ഷേ, അനിശ്ചിതാവസ്ഥ നീട്ടിക്കൊണ്ടു പോകരുത്'-കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ഈ നിലപാട് ഹരജിയുടെ കാര്യത്തില്‍ നിര്‍ണായകമായി.
 ബാബരി കേസില്‍ ഇരുവിഭാഗത്തിന്റെയും അതൃപ്തി ഉണ്ടാകാതിരിക്കാനാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ശ്രദ്ധിച്ചത്. എവിടെയും തൊടാത്തതെന്ന് പുറമെ തോന്നിക്കുന്ന നിലപാട് അതിന്റെ ഭാഗമായിരുന്നു. വിധി പ്രസ്താവം വൈകിക്കുന്നതിന് കേന്ദ്രം അനുകൂലമല്ലെന്ന സൂചനകള്‍ വേറെയും ഉണ്ടായിരുന്നു. ഹരജിക്കാരന്‍ ഉന്നയിച്ച ക്രമസമാധാന പാലന പ്രശ്‌നം കേന്ദ്രം ഏറ്റുപിടിച്ചാല്‍, അത് കണക്കിലെടുക്കാതിരിക്കാന്‍ കോടതിക്ക് കഴിയുമായിരുന്നില്ല. എന്നാല്‍, സുരക്ഷ ഒരുക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന സൂചന പോലും അറ്റോര്‍ണി ജനറലിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല.
 ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ റിസീവര്‍ എന്ന നിലയില്‍ കോടതി പറയുന്ന ഉടമയെ സ്ഥലം ഏല്‍പിച്ചു കൊടുക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് കേസില്‍ കേന്ദ്രത്തിനുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു. ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ല. കോടതി നിര്‍ദേശിക്കുന്നത് സര്‍ക്കാര്‍ നടപ്പാക്കും.
 ഒക്‌ടോബര്‍ ഒന്നിന് വിരമിക്കാന്‍ പോകുന്ന ഹൈകോടതി ജഡ്ജി ഡി.വി ശര്‍മയുടെ സേവനകാലം നീട്ടിക്കൊടുക്കുന്നതില്‍ കേന്ദ്രത്തിന് റോളൊന്നും ഇല്ല. ബന്ധപ്പെട്ട ഹൈകോടതി ചീഫ് ജസ്റ്റിസാണ് ഇക്കാര്യത്തില്‍ ശിപാര്‍ശ നല്‍കേണ്ടത്; രാഷ്ട്രപതിയാണ് നടപ്പാക്കേണ്ടത്. ഇപ്പോള്‍ മാത്രമാണ് പ്രത്യേകാനുവാദ ഹരജിയുമായി രമേശ്ചന്ദ്ര ത്രിപാഠി 'ഉണര്‍ന്നെണീറ്റത്' എന്നുകൂടി അറ്റോര്‍ണി ജനറല്‍ പറഞ്ഞതോടെ കേന്ദ്രനിലപാട് സുവ്യക്തമായി.
 എന്നാല്‍, 45 മിനിട്ട് നീണ്ട വാദത്തിനിടയില്‍ വിധി പ്രസ്താവം നീട്ടുന്നതിന് പല കാരണങ്ങളും പഴുതുകളും രമേശ്ചന്ദ്ര ത്രിപാഠിയുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിരത്തി. ഒത്തുതീര്‍പ്പ്, സുരക്ഷാ പ്രശ്‌നം എന്നിവക്ക് പുറമെ, വിരമിക്കുന്ന ഹൈകോടതി ജഡ്ജിയുടെ കാലാവധി നീട്ടാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം വാദിച്ചു. മുമ്പും ഇങ്ങനെ പല വട്ടം ചെയ്തിട്ടുണ്ട്. അതിന് കഴിയുന്നില്ലെങ്കില്‍, വിരമിക്കുന്ന ജഡ്ജിയുടെ വിധിപ്രസ്താവം മുദ്രവെച്ച കവറിലാക്കി കോടതി രജിസ്ട്രാര്‍ സൂക്ഷിച്ചാല്‍ മതി. ഒത്തുതീര്‍പ്പിന്റെ സാധ്യത തേടിയതിനൊടുവില്‍, പകരമെത്തുന്ന ജഡ്ജി ആ വിധി വായിച്ചാല്‍ മതി-റോത്തഗി വാദിച്ചു.
 ഒത്തുതീര്‍പ്പിന്റെ സാധ്യത അന്വേഷിക്കേണ്ടത് പരമപ്രധാനമാണ്. വൈകാരിക പ്രശ്‌നത്തില്‍ സാമുദായിക സ്‌പര്‍ധ ഉണ്ടാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത്. കേസിലെ കക്ഷികളായ നിര്‍മോഹി അഖാരക്കും ഈ കാഴ്ചപ്പാടാണ്. 27 കക്ഷികളില്‍ ചുരുങ്ങിയത് രണ്ടു കൂട്ടരെങ്കിലും ഒത്തുതീര്‍പ്പിന് വേണ്ടി വാദിക്കുന്നത് ചെറിയ കാര്യമല്ല. ആരും മധ്യസ്ഥ ശ്രമം നടത്താത്തതു കൊണ്ടാണ് തന്റെ കക്ഷി കോടതി വഴി ശ്രമിക്കുന്നതെന്നും മുകുള്‍ റോത്തഗി വാദിച്ചു.
 ഇത് കേസിലെ കക്ഷികളുടെ മാത്രം പ്രശ്‌നമായി കാണാതെ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. കേസിലെ കക്ഷികള്‍ ഹിന്ദു-മുസ്‌ലിം സമുദായ വികാരം പ്രതിഫലിപ്പിക്കുന്നുമില്ല. വിവാദ ഭൂമി സര്‍ക്കാര്‍ '93ല്‍ ഏറ്റെടുത്തതില്‍ ഒത്തുതീര്‍പ്പ് സാധ്യത അന്വേഷിക്കാനുള്ള താല്‍പര്യവും തെളിഞ്ഞു കിടക്കുന്നു. ഒത്തുതീര്‍പ്പിനായി 10 കൊല്ലത്തെ സാവകാശം മുമ്പൊരു കേസില്‍ സുപ്രീംകോടതി തന്നെ നല്‍കിയിട്ടുള്ള കാര്യവും റോത്തഗി എടുത്തു പറഞ്ഞു.
 ഉടമസ്ഥാവകാശം നിര്‍ണയിക്കാതെ മധ്യസ്ഥത എങ്ങനെ സാധ്യമാവുമെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ ചോദിച്ചു. ഉടമയാരെന്ന് ആദ്യം കോടതി പറയട്ടെ. പിന്നീടാണ് ഒത്തുതീര്‍പ്പിന്റെ വഴി. വിധിപ്രസ്താവത്തിന് തീയതി തീരുമാനിക്കുന്നതിന് മുമ്പ് ഒത്തുതീര്‍പ്പിന്റെ സാധ്യതകള്‍ അലഹബാദ് ഹൈകോടതി തേടിയതാണ്. പ്രയോജനമുണ്ടായില്ല. ഒത്തുതീര്‍പ്പിന്റെ ശ്രമങ്ങള്‍ നേരത്തെ വി.പി. സിങ്ങും വാജ്‌പേയിയും പ്രധാനമന്ത്രിമാരായിരുന്ന സമയത്ത് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 കോമണ്‍വെല്‍ത്ത് ഗെയിംസ് സുരക്ഷയുടെ പേരില്‍ വിധി പ്രസ്താവം മാറ്റിവെച്ചാല്‍, അത്തരം പ്രശ്‌നങ്ങള്‍ ഭാവിയിലും ഉണ്ടാകുമെന്ന് പേഴ്‌സനല്‍ ലോ ബോര്‍ഡിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്്. അങ്ങനെ പുതിയ കാര്യങ്ങള്‍ വന്നു കൊണ്ടിരിക്കും. അനന്തര ഫലങ്ങളെക്കുറിച്ച് ആലോചിച്ച് നീതിന്യായ പ്രക്രിയ തടഞ്ഞുവെക്കാന്‍ കഴിയില്ല-സൊറാബ്ജി പറഞ്ഞു.
 രാവിലെ പത്തരക്ക് കോടതി ചേര്‍ന്നപ്പോള്‍ ആദ്യം പരിഗണിച്ചത് ത്രിപാഠിയുടെ കേസാണ്. ബന്ധപ്പെട്ട കക്ഷികളുടെയും ഒടുവില്‍ കേന്ദ്രസര്‍ക്കാറിന്റെയും വാദം രണ്ടു മണിക്കൂര്‍ കൊണ്ട് കേട്ട കോടതി ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് വിധി പറയുമെന്ന് അറിയിച്ചു പിരിഞ്ഞു. രണ്ടു മണിക്ക് വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ കോടതി വിശദീകരണത്തിലേക്കൊന്നും കടന്നില്ല. ഒറ്റ വാചകത്തില്‍ ചീഫ് ജസ്റ്റിസ് കപാഡിയ വിധി പറഞ്ഞു. അതോടെ കോടതി നടപടികള്‍ അവസാനിക്കുകയും ചെയ്തു.
madhyamam

ത്രിപാഠി മുന്‍ മുഖ്യമന്ത്രിയുടെ ബന്ധു; കോടതിയില്‍ പൊളിഞ്ഞത് കോണ്‍ഗ്രസിന്റെ നീക്കം


ന്യൂദല്‍ഹി: ബാബരി കേസിലെ വിധി നീട്ടിവെപ്പിക്കാനുള്ള രമേശ് ചന്ദ്രത്രിപാഠിയുടെ ഹരജിക്ക് പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ശ്രീപദ് മിശ്രയുടെ അടുത്ത ബന്ധുവാണ്  ത്രിപാഠി. വിധി പള്ളിക്ക് അനുകൂലമായാല്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈവശമുള്ള തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിന് കൈമാറേണ്ടി വരുന്നത് കോണ്‍ഗ്രസിനെ ത്രിശങ്കുവിലാക്കുമെന്ന ഭയമാണ് ത്രിപാഠിയെ മുന്നില്‍ നിര്‍ത്തി കോടതിയെ സമീപിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബാബരി മസ്ജിദിന്റെ സ്ഥലം തര്‍ക്കഭൂമിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പാരമ്പര്യത്തില്‍പ്പെടുന്നയാളാണ്  വിധി മുടക്കാന്‍ രംഗത്തുവന്ന ത്രിപാഠി.  അയോധ്യ നിലനില്‍ക്കുന്ന ഫൈസാബാദിനോട് അതിരിട്ട് കിടക്കുന്ന മിജോഡ ഗ്രാമവാസിയാണ് 73കാരനായ ത്രിപാഠി.
അയോധ്യ കേന്ദ്രീകരിച്ച് രാമക്ഷേത്രത്തിനായി നീക്കം നടത്തിയ കുടുംബ പാരമ്പര്യമാണ് ഇപ്പോഴും കോണ്‍ഗ്രസുകാരനായ ത്രിപാഠിയുടേത്. സൈന്യത്തില്‍ നിന്ന് ഓഡിറ്ററായി വിരമിച്ച് മിജോഡയില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹമിപ്പോള്‍. ബാബരി മസ്ജിദിന്റെ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ 1980കളില്‍ ഊര്‍ജിതമായ നീക്കം നടത്തിയ മുഖ്യമന്ത്രിയാണ് ശ്രീപദ് മിശ്ര. 1980ല്‍ ബാബരി മസ്ജിദിനോട് തൊട്ടു കിടക്കുന്ന 32 ഏക്കര്‍ രാംകഥാ പാര്‍ക്ക് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഏറ്റെടുത്തത് ശ്രീപദ് മിശ്രയായിരുന്നു. 1949 ഡിസംബര്‍ 23ന് രാത്രി ദുരൂഹ സാഹചര്യത്തില്‍ ബാബരി മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠിച്ച്  നമസ്‌ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിയമക്കുരുക്കില്‍പ്പെട്ട തര്‍ക്കം വീണ്ടും സജീവമാക്കിയത് ഈ സ്ഥലമെടുപ്പായിരുന്നു.
ഏറ്റെടുത്ത 32 ഏക്കര്‍ ഭൂമിയാണ് 1990ല്‍ അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് രാമക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പിക്ക് കൈമാറിയത്. ബാബരി തര്‍ക്കത്തില്‍ സാഹചര്യങ്ങള്‍ പള്ളിക്ക് അനുകൂലമായി വന്ന ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് തുടര്‍ന്ന കളിയാണ് ഇപ്പോഴും ആവര്‍ത്തിച്ചതെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനെ കേസില്‍ സഹായിക്കുന്ന ഫൈസാബാദ് ഹിലാല്‍ കമ്മിറ്റി കണ്‍വീനര്‍ ഖാലിഖ് അഹ്മദ് ഖാന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ത്രിപാഠിക്ക് തങ്ങളുമായി ബന്ധമില്ലെന്ന് നിര്‍മോഹി അഖാരയുടെ ബാബാ രാംദാസും വ്യക്തമാക്കി. ത്രിപാഠിക്കു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് വക്താവ് ദിഗ്‌വിജയ്‌സിങ് നിഷേധിച്ചു.
madhyamam

Tuesday, September 28, 2010

ബാബരി വിധി വ്യാഴാഴ്ച


ബാബരി വിധി വ്യാഴാഴ്ച
ന്യൂദല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന ബാബരി മസ്ജിദ് ഉടമാവാകാശ കേസില്‍ ഈ മാസം 30 വൈകീട്ട് 3.30 ന് അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധി പറയും. കേസില്‍ വിധി പറയുന്നത് നീട്ടിവെക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് തള്ളി.
ജസ്റ്റിസ് എസ്.യു ഖാന്‍,സുധീര്‍ അഗര്‍വാള്‍ ,ഡി.വി ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ച് മറ്റെന്നാള്‍ 30 വൈകീട്ട് 3.30ന് വിധി പറയുമെന്ന് അലഹാബാദ് ഹൈകോടതി ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍ ദുബെ അറിയിച്ചു. കേസിലെ വിധിപ്രഖ്യാപനം നീട്ടണമെന്ന ഹരജി സുപ്രീംകോടതി തള്ളിയ ഉടനെയാണ് ഹൈകോടതി ഈ തീരുമാനം എടുത്തത്.
60 വര്‍ഷം നീണ്ട ബാബരി മസ്ജിദ് ഉടമാവകാശ കേസില്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധി പറയുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് രമേശ് ചന്ദ്ര ത്രിപാഠി നല്‍കിയ പ്രത്യേകാനുമതി ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ത്രിപാഠി നല്‍കിയ ഹരജി നേരത്തെ  അലഹാബാദ് ഹൈകോടതിയും തള്ളിയിരുന്നു. കേസില്‍ പുറത്തുനിന്നുള്ള ഒത്തുതീര്‍പ്പിന് ഇരുകക്ഷികള്‍ക്കും നിര്‍ദേശം നല്‍കണമെന്നാണ് ത്രിപാഠിയുടെ മറ്റൊരാവശ്യം.
അതേസമയം ഏറ്റവും നല്ലത് ഒത്തുതീര്‍പ്പ് തന്നെയാണെങ്കിലും ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍ വതി സുപ്രീംകോടതിയില്‍ വാദിച്ചു. കോടതിക്ക് പുറത്ത് പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുവേണ്ടി അലഹാബാദ് ഹൈക്കോടതി വിധി പറയുന്നത് നീട്ടിവെക്കണമെന്ന വാദമാണ് ഹരജിക്കാരനുവേണ്ടി ഹാജരായ മുഗുള്‍ രോഹത് ജി വാദിച്ചത്. അതേസമയം കേസില്‍ കക്ഷികളായ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും അഖില്‍ ഭാരത് ഹിന്ദു മഹാസഭയും ഒത്തുതീര്‍പ്പിനുള്ള സാധ്യത നിരാകരിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയക്ക് പുറമെ ജസ്റ്റിസ് അഫ്താബ് ആലം, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ടുള്ളനിര്‍ണായകമായ തീരുമാനമെടുത്തത്. എന്നാല്‍ എന്ന് കേസില്‍ വിധി പറയണമെന്ന്  സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല.
madhyamam