Wednesday, September 29, 2010

ബാബരി കേസ്: കേന്ദ്ര നിലപാട് നിര്‍ണായകമായി


ബാബരി കേസ്: കേന്ദ്ര നിലപാട് നിര്‍ണായകമായി
ന്യൂദല്‍ഹി: 'ബാബരി കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകുന്നുവെങ്കില്‍ നല്ലത്. പക്ഷേ, അനിശ്ചിതാവസ്ഥ നീട്ടിക്കൊണ്ടു പോകരുത്'-കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ഈ നിലപാട് ഹരജിയുടെ കാര്യത്തില്‍ നിര്‍ണായകമായി.
 ബാബരി കേസില്‍ ഇരുവിഭാഗത്തിന്റെയും അതൃപ്തി ഉണ്ടാകാതിരിക്കാനാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ശ്രദ്ധിച്ചത്. എവിടെയും തൊടാത്തതെന്ന് പുറമെ തോന്നിക്കുന്ന നിലപാട് അതിന്റെ ഭാഗമായിരുന്നു. വിധി പ്രസ്താവം വൈകിക്കുന്നതിന് കേന്ദ്രം അനുകൂലമല്ലെന്ന സൂചനകള്‍ വേറെയും ഉണ്ടായിരുന്നു. ഹരജിക്കാരന്‍ ഉന്നയിച്ച ക്രമസമാധാന പാലന പ്രശ്‌നം കേന്ദ്രം ഏറ്റുപിടിച്ചാല്‍, അത് കണക്കിലെടുക്കാതിരിക്കാന്‍ കോടതിക്ക് കഴിയുമായിരുന്നില്ല. എന്നാല്‍, സുരക്ഷ ഒരുക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന സൂചന പോലും അറ്റോര്‍ണി ജനറലിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല.
 ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ റിസീവര്‍ എന്ന നിലയില്‍ കോടതി പറയുന്ന ഉടമയെ സ്ഥലം ഏല്‍പിച്ചു കൊടുക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് കേസില്‍ കേന്ദ്രത്തിനുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു. ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ല. കോടതി നിര്‍ദേശിക്കുന്നത് സര്‍ക്കാര്‍ നടപ്പാക്കും.
 ഒക്‌ടോബര്‍ ഒന്നിന് വിരമിക്കാന്‍ പോകുന്ന ഹൈകോടതി ജഡ്ജി ഡി.വി ശര്‍മയുടെ സേവനകാലം നീട്ടിക്കൊടുക്കുന്നതില്‍ കേന്ദ്രത്തിന് റോളൊന്നും ഇല്ല. ബന്ധപ്പെട്ട ഹൈകോടതി ചീഫ് ജസ്റ്റിസാണ് ഇക്കാര്യത്തില്‍ ശിപാര്‍ശ നല്‍കേണ്ടത്; രാഷ്ട്രപതിയാണ് നടപ്പാക്കേണ്ടത്. ഇപ്പോള്‍ മാത്രമാണ് പ്രത്യേകാനുവാദ ഹരജിയുമായി രമേശ്ചന്ദ്ര ത്രിപാഠി 'ഉണര്‍ന്നെണീറ്റത്' എന്നുകൂടി അറ്റോര്‍ണി ജനറല്‍ പറഞ്ഞതോടെ കേന്ദ്രനിലപാട് സുവ്യക്തമായി.
 എന്നാല്‍, 45 മിനിട്ട് നീണ്ട വാദത്തിനിടയില്‍ വിധി പ്രസ്താവം നീട്ടുന്നതിന് പല കാരണങ്ങളും പഴുതുകളും രമേശ്ചന്ദ്ര ത്രിപാഠിയുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിരത്തി. ഒത്തുതീര്‍പ്പ്, സുരക്ഷാ പ്രശ്‌നം എന്നിവക്ക് പുറമെ, വിരമിക്കുന്ന ഹൈകോടതി ജഡ്ജിയുടെ കാലാവധി നീട്ടാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം വാദിച്ചു. മുമ്പും ഇങ്ങനെ പല വട്ടം ചെയ്തിട്ടുണ്ട്. അതിന് കഴിയുന്നില്ലെങ്കില്‍, വിരമിക്കുന്ന ജഡ്ജിയുടെ വിധിപ്രസ്താവം മുദ്രവെച്ച കവറിലാക്കി കോടതി രജിസ്ട്രാര്‍ സൂക്ഷിച്ചാല്‍ മതി. ഒത്തുതീര്‍പ്പിന്റെ സാധ്യത തേടിയതിനൊടുവില്‍, പകരമെത്തുന്ന ജഡ്ജി ആ വിധി വായിച്ചാല്‍ മതി-റോത്തഗി വാദിച്ചു.
 ഒത്തുതീര്‍പ്പിന്റെ സാധ്യത അന്വേഷിക്കേണ്ടത് പരമപ്രധാനമാണ്. വൈകാരിക പ്രശ്‌നത്തില്‍ സാമുദായിക സ്‌പര്‍ധ ഉണ്ടാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത്. കേസിലെ കക്ഷികളായ നിര്‍മോഹി അഖാരക്കും ഈ കാഴ്ചപ്പാടാണ്. 27 കക്ഷികളില്‍ ചുരുങ്ങിയത് രണ്ടു കൂട്ടരെങ്കിലും ഒത്തുതീര്‍പ്പിന് വേണ്ടി വാദിക്കുന്നത് ചെറിയ കാര്യമല്ല. ആരും മധ്യസ്ഥ ശ്രമം നടത്താത്തതു കൊണ്ടാണ് തന്റെ കക്ഷി കോടതി വഴി ശ്രമിക്കുന്നതെന്നും മുകുള്‍ റോത്തഗി വാദിച്ചു.
 ഇത് കേസിലെ കക്ഷികളുടെ മാത്രം പ്രശ്‌നമായി കാണാതെ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. കേസിലെ കക്ഷികള്‍ ഹിന്ദു-മുസ്‌ലിം സമുദായ വികാരം പ്രതിഫലിപ്പിക്കുന്നുമില്ല. വിവാദ ഭൂമി സര്‍ക്കാര്‍ '93ല്‍ ഏറ്റെടുത്തതില്‍ ഒത്തുതീര്‍പ്പ് സാധ്യത അന്വേഷിക്കാനുള്ള താല്‍പര്യവും തെളിഞ്ഞു കിടക്കുന്നു. ഒത്തുതീര്‍പ്പിനായി 10 കൊല്ലത്തെ സാവകാശം മുമ്പൊരു കേസില്‍ സുപ്രീംകോടതി തന്നെ നല്‍കിയിട്ടുള്ള കാര്യവും റോത്തഗി എടുത്തു പറഞ്ഞു.
 ഉടമസ്ഥാവകാശം നിര്‍ണയിക്കാതെ മധ്യസ്ഥത എങ്ങനെ സാധ്യമാവുമെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ ചോദിച്ചു. ഉടമയാരെന്ന് ആദ്യം കോടതി പറയട്ടെ. പിന്നീടാണ് ഒത്തുതീര്‍പ്പിന്റെ വഴി. വിധിപ്രസ്താവത്തിന് തീയതി തീരുമാനിക്കുന്നതിന് മുമ്പ് ഒത്തുതീര്‍പ്പിന്റെ സാധ്യതകള്‍ അലഹബാദ് ഹൈകോടതി തേടിയതാണ്. പ്രയോജനമുണ്ടായില്ല. ഒത്തുതീര്‍പ്പിന്റെ ശ്രമങ്ങള്‍ നേരത്തെ വി.പി. സിങ്ങും വാജ്‌പേയിയും പ്രധാനമന്ത്രിമാരായിരുന്ന സമയത്ത് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 കോമണ്‍വെല്‍ത്ത് ഗെയിംസ് സുരക്ഷയുടെ പേരില്‍ വിധി പ്രസ്താവം മാറ്റിവെച്ചാല്‍, അത്തരം പ്രശ്‌നങ്ങള്‍ ഭാവിയിലും ഉണ്ടാകുമെന്ന് പേഴ്‌സനല്‍ ലോ ബോര്‍ഡിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്്. അങ്ങനെ പുതിയ കാര്യങ്ങള്‍ വന്നു കൊണ്ടിരിക്കും. അനന്തര ഫലങ്ങളെക്കുറിച്ച് ആലോചിച്ച് നീതിന്യായ പ്രക്രിയ തടഞ്ഞുവെക്കാന്‍ കഴിയില്ല-സൊറാബ്ജി പറഞ്ഞു.
 രാവിലെ പത്തരക്ക് കോടതി ചേര്‍ന്നപ്പോള്‍ ആദ്യം പരിഗണിച്ചത് ത്രിപാഠിയുടെ കേസാണ്. ബന്ധപ്പെട്ട കക്ഷികളുടെയും ഒടുവില്‍ കേന്ദ്രസര്‍ക്കാറിന്റെയും വാദം രണ്ടു മണിക്കൂര്‍ കൊണ്ട് കേട്ട കോടതി ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് വിധി പറയുമെന്ന് അറിയിച്ചു പിരിഞ്ഞു. രണ്ടു മണിക്ക് വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ കോടതി വിശദീകരണത്തിലേക്കൊന്നും കടന്നില്ല. ഒറ്റ വാചകത്തില്‍ ചീഫ് ജസ്റ്റിസ് കപാഡിയ വിധി പറഞ്ഞു. അതോടെ കോടതി നടപടികള്‍ അവസാനിക്കുകയും ചെയ്തു.
madhyamam

No comments:

Blog Archive