Tuesday, September 28, 2010

ബാബരി വിധി വ്യാഴാഴ്ച


ബാബരി വിധി വ്യാഴാഴ്ച
ന്യൂദല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന ബാബരി മസ്ജിദ് ഉടമാവാകാശ കേസില്‍ ഈ മാസം 30 വൈകീട്ട് 3.30 ന് അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധി പറയും. കേസില്‍ വിധി പറയുന്നത് നീട്ടിവെക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് തള്ളി.
ജസ്റ്റിസ് എസ്.യു ഖാന്‍,സുധീര്‍ അഗര്‍വാള്‍ ,ഡി.വി ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ച് മറ്റെന്നാള്‍ 30 വൈകീട്ട് 3.30ന് വിധി പറയുമെന്ന് അലഹാബാദ് ഹൈകോടതി ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍ ദുബെ അറിയിച്ചു. കേസിലെ വിധിപ്രഖ്യാപനം നീട്ടണമെന്ന ഹരജി സുപ്രീംകോടതി തള്ളിയ ഉടനെയാണ് ഹൈകോടതി ഈ തീരുമാനം എടുത്തത്.
60 വര്‍ഷം നീണ്ട ബാബരി മസ്ജിദ് ഉടമാവകാശ കേസില്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധി പറയുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് രമേശ് ചന്ദ്ര ത്രിപാഠി നല്‍കിയ പ്രത്യേകാനുമതി ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ത്രിപാഠി നല്‍കിയ ഹരജി നേരത്തെ  അലഹാബാദ് ഹൈകോടതിയും തള്ളിയിരുന്നു. കേസില്‍ പുറത്തുനിന്നുള്ള ഒത്തുതീര്‍പ്പിന് ഇരുകക്ഷികള്‍ക്കും നിര്‍ദേശം നല്‍കണമെന്നാണ് ത്രിപാഠിയുടെ മറ്റൊരാവശ്യം.
അതേസമയം ഏറ്റവും നല്ലത് ഒത്തുതീര്‍പ്പ് തന്നെയാണെങ്കിലും ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍ വതി സുപ്രീംകോടതിയില്‍ വാദിച്ചു. കോടതിക്ക് പുറത്ത് പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുവേണ്ടി അലഹാബാദ് ഹൈക്കോടതി വിധി പറയുന്നത് നീട്ടിവെക്കണമെന്ന വാദമാണ് ഹരജിക്കാരനുവേണ്ടി ഹാജരായ മുഗുള്‍ രോഹത് ജി വാദിച്ചത്. അതേസമയം കേസില്‍ കക്ഷികളായ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും അഖില്‍ ഭാരത് ഹിന്ദു മഹാസഭയും ഒത്തുതീര്‍പ്പിനുള്ള സാധ്യത നിരാകരിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയക്ക് പുറമെ ജസ്റ്റിസ് അഫ്താബ് ആലം, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ടുള്ളനിര്‍ണായകമായ തീരുമാനമെടുത്തത്. എന്നാല്‍ എന്ന് കേസില്‍ വിധി പറയണമെന്ന്  സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല.
madhyamam

No comments:

Blog Archive