Saturday, September 25, 2010

ഇശ്‌റത്ത് ജഹാന്‍ കേസ്: അന്വേഷണം മൂന്നംഗ ഐ.പി.എസ് സംഘത്തിന്


അഹ്മദാബാദ്: വിവാദമായ ഇശ്‌റത്ത് ജഹാന്‍ കേസ് അന്വേഷണം ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങിയ മൂന്നംഗ സംഘത്തിന് വിട്ടു. ഗുജറാത്ത് ഹൈകോടതിയാണ് പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ച് ഉത്തരവിട്ടത്.
കേസ് ഗുജറാത്ത് പൊലീസിന് കൈമാറണമെന്ന നരേന്ദ്രമോഡി സര്‍ക്കാറിന്റെ അപേക്ഷ കോടതി തള്ളി. ദല്‍ഹി പൊലീസിലെ ജോയന്റ് കമീഷണര്‍  കര്‍ണയില്‍ സിങ് ആണ് സംഘത്തെ നയിക്കുക. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫിസര്‍മാരായ മോഹന്‍ ഝാ, സതീഷ് വര്‍മ എന്നിവരാണ് മറ്റംഗങ്ങള്‍.
ജസ്റ്റിസുമാരായ ജയന്ത് പട്ടേലും അഭിലാഷ കുമാരിയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചത്. ഇശ്‌റത്ത് ജഹാനൊപ്പം വെടിയേറ്റു മരിച്ച മലയാളിയായ പ്രാണേഷ്‌കുമാര്‍ എന്ന ജാവേദ് ശൈഖിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. സുപ്രീംകോടതി നിയമിച്ച പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണമെന്ന ഹൈകോടതിയുടെ നേരത്തേയുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആലപ്പുഴ സ്വദേശിയായ ഗോപിനാഥന്‍ പിള്ള ഹരജിയില്‍ ആവശ്യപ്പെട്ടത്.
 സുപ്രീംകോടതി നിയമിച്ച അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്ന ഗുജറാത്ത് ഹൈകോടതി  ഉത്തരവ് സുപ്രീംകോടതി തള്ളിയിരുന്നു. മാത്രമല്ല, തങ്ങള്‍ നിയമിച്ച സംഘത്തോട് അന്വേഷണമാവശ്യപ്പെടാനുള്ള ഹൈകോടതിയുടെ ഉത്തരവിനെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഗോപിനാഥന്‍ പിള്ള സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ സംഘം രൂപവത്കരിക്കുന്ന കാര്യം തീര്‍പ്പാക്കാന്‍ ഹൈകോടതിയെ സമീപിക്കാന്‍ ഗോപിനാഥന്‍ പിള്ളയോട് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മോഡി സര്‍ക്കാറിനെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിശിതമായി വിമര്‍ശിച്ചു. പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് ഗുജറാത്തിന് പുറത്തുള്ളവരെ അകറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.
അന്വേഷണ സംഘം രൂപവത്കരിച്ച വിജ്ഞാപനം രണ്ടാഴ്ചക്കുള്ളില്‍ ഇറക്കാനും കോടതി നിര്‍ദേശിച്ചു.
madhyamam

No comments:

Blog Archive